തിരുവങ്ങൂർ ശ്രീനരസിംഹ-പാർത്ഥസാരഥീക്ഷേത്രം

ക്ഷേത്രചരിത്രം

ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന തിരുവങ്ങൂർ ശ്രീനരസിംഹ-പാർത്ഥസാരഥീക്ഷേത്രത്തിലെ ചരിത്രാവിഷ്ടങ്ങളായ ദ്വാരപാലകരുടെ രൂപംകൊത്തിയശിലയിലെ ആഡംബരപൂർണമായ അലങ്കാരശൈലിയും ജീർണോദ്ധാരണത്തിന് മുൻപുള്ള ആരാധനാമൂർത്തികളുടെ വിഗ്രഹശൈലിയും അന്നത്തെകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഹൊയ്സളശില്പശൈലിയുടേതാണ്. ടിപ്പുവിന്റെ പടയോട്ടവും ഈസ്റ്റ്ഇന്ത്യകമ്പനിവാഴ്ചയും; നാടുവാഴിസ്വരൂപങ്ങളെയും അവരുടെ പരിവാരങ്ങളെയും ദരിദ്രരും അശക്തരും നിസ്സഹായരുമായി മാറ്റി.   മറ്റനേകം ദേവസ്ഥാനങ്ങളോടൊപ്പം തിരുവങ്ങൂർ ശ്രീനരസിംഹ-പാർത്ഥസാരഥീക്ഷേത്രവും നിത്യപൂജകളും നിയമവിധികളും മുടങ്ങി വർഷങ്ങളോളം വിജനമായിക്കിടന്നു. ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യംവരേയും പൊട്ടിപ്പൊളിഞ്ഞ് കാടുംപടലവുംപിടിച്ച്കിടന്ന ക്ഷേത്രത്തിന്റെ ജീർണോദ്ധാരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ക്ഷേത്രത്തിനഭിമുഖമായുള്ള യോഗാനന്ദാശ്രമത്തിലെ മംഗളഗിരിസ്വാമികൾ എന്ന യതിവര്യനായിരുന്നു.  1954ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒന്നടങ്കം ക്ഷേത്രത്തിനും ഒപ്പം നാടിനും നവചൈതന്യമേകാനായിയത്നിച്ചു.  ജീർണോദ്ധാരണപ്രവർത്തനങ്ങളിലൂടെ ശ്രീകോവിൽ, ചുറ്റമ്പലം എന്നിവ പുതുക്കിപണിയാനും 1974ൽ പുനഃപ്രതിഷ്ഠ നടത്താനും കഴിഞ്ഞു. പുനഃപ്രതിഷ്ഠനടന്നതിന് ശേഷം ക്ഷേത്രത്തിന്റെ വളർച്ച വേഗത്തിലായി.  ക്ഷേത്രത്തിനായി ബലിക്കൽപുരകൾ, ചുറ്റുമതിൽ, അഗ്രശാല, തീർത്ഥക്കുളം, ചുറ്റുവിളക്ക്, ദേവവാഹനങ്ങൾ, രഥപ്പുര, ദേവീക്ഷേത്രം, അന്നക്ഷേത്രം, ഓഫീസ്‌കെട്ടിടം, തന്ത്രിമാരുടെ ക്വാർട്ടേഴ്‌സ്, നടപ്പന്തൽ, നാലമ്പലത്തിനുചുറ്റും പ്രദക്ഷിണവീഥി  എന്നിവയെല്ലാം നാട്ടുകാരുടെ സഹായത്തോടെ അതതുകാലത്തെ ക്ഷേത്രഭരണസമിതി പണികഴിപ്പിച്ചു.  ക്ഷേത്രചൈതന്യം പതിന്മടങ്ങ് വർദ്ധിപ്പിക്കാനും അതുവഴി നാടിന് യോഗക്ഷേമങ്ങൾ പ്രദാനംചെയ്ത് ഈ പുണ്യസങ്കേതത്തെ മഹാക്ഷേത്രപദവിയിലേക്കുയർത്താനുമായി 2003ൽ അഷ്ടബന്ധ നവീകരണ കലശവും ധ്വജപ്രതിഷ്ഠയും സഹസ്രകലശവും നടത്തുകയുണ്ടായി.