രഥോത്സവം

ദേവചൈതന്യം അധിവാസകേന്ദ്രത്തിന്റെ പരിസരത്ത് പ്രസരിക്കുന്നതിന് വേണ്ടിയാണ് ക്ഷേത്രങ്ങളിൽ എഴുന്നെള്ളിപ്പുകൾ നടത്താറുള്ളത്. ഭക്തജനങ്ങളിൽ അനുഗ്രഹം വർഷിച്ചുകൊണ്ടുള്ള ദേവയാനമാണ് ക്ഷേത്ര ഉത്സവങ്ങളിലെ ഒരു പ്രധാന ആചാരം. ഈ എഴുന്നെള്ളിപ്പുകൾ അലങ്കാരപ്രധാനവും വാദ്യഘോഷങ്ങളോട് കൂടിയതുമാണ്. സന്തോഷം നിറഞ്ഞുകവിയലാണ് ഉത്സവം. ആ സന്തോഷം ബഹുജനങ്ങളിലേക്കെത്തിക്കുന്നതാണ് നഗരപ്രദക്ഷിണം പോലുള്ള വിശേഷ എഴുന്നെള്ളിപ്പുകൾ. കയ്യിലേറ്റിയും ശിരസ്സിൽ വെച്ചും ആനപ്പുറത്ത് കയറ്റിയും ചൈതന്യമാവാഹിച്ച ദേവവിഗ്രഹങ്ങൾ എഴുന്നെള്ളിക്കാറുണ്ട്.
ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലെ ആരാധനാമൂർത്തികൾ ശ്രീ നരസിംഹവും ശ്രീ പാർത്ഥസാരഥിയുമാണ്. രണ്ടും വൈഷ്ണവ സങ്കൽപ്പങ്ങൾ. പാർത്ഥസാരഥി അർജ്ജുനന് ഗീതോപദേശം ചെയ്ത ശ്രീകൃഷ്ണനെയാണ് ഓർമപ്പെടുത്തുന്നത്. പാർത്ഥസാരഥിക്ക് എഴുന്നെള്ളിപ്പിന് ഔചിത്യപൂർണ്ണമായ വാഹനം രഥമാണ്. അതിനാൽ ഈ ക്ഷേത്രത്തിൽ ഉത്സവാരംഭകാലം മുതൽ ദേവവാഹനമായി ഉപയോഗിക്കുന്നത് രഥമാണ്. യുദ്ധരംഗത്ത് ഉപയോഗിക്കുന്ന രഥത്തിൽനിന്നും വ്യത്യസ്തമായ രഥമാണ് ഇവിടെ എഴുന്നെള്ളിപ്പിന് ഉപയോഗിക്കാറ്.
പ്രഹ്ളാദനെ അനുഗ്രഹിച്ച സന്തോഷവാനായ വിഷ്ണുവിനെയാണ് ഈ ക്ഷേത്രത്തിൽ നരസിംഹമൂർത്തി പ്രതിനിധാനം ചെയ്യുന്നത്. ആനയും സിംഹവും വിരുദ്ധശക്തികളായതുകൊണ്ട് നരസിംഹമൂർത്തി എഴുന്നെള്ളുന്ന ദേവവാഹനം ഈ ക്ഷേത്രത്തിൽ ഗരുഡചിഹ്നത്തോട് കൂടിയ പല്ലക്കാണ്.
അമ്പത് വർഷം പഴക്കമുള്ളതാണ് ശ്രീ നരസിംഹപാർത്ഥസാരഥി ക്ഷേത്രത്തിലെ രഥം. മൂകാംബിക ക്ഷേത്രത്തിലെ രഥം നിരീക്ഷിച്ചു പഠിച്ച പ്രാദേശിക കലാകാരന്മാരുടെ വിവരണങ്ങളിൽ നിന്നും ഗ്രാമത്തിലെ പ്രധാന തച്ചൻ അദ്ദേഹത്തിന്റെ അഭൂതപൂർവമായ കരകൗശലം പ്രകടിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചതാണ് ഇവിടുത്തെ രഥം. പുഷ്പാലംകൃതമായ ദേവവാഹനങ്ങൾ, നൂറിൽപ്പരം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന വാദ്യഘോഷങ്ങൾ എന്നിവ തിരുവങ്ങൂർ രഥോത്സവത്തിന് വർണപ്പകിട്ടേകുന്നു. വ്രതമെടുത്ത വ്യക്തികളാണ് രഥവും പല്ലക്കും വഹിക്കാറുള്ളത്. രഥാലങ്കാരത്തിന് നാടിന്റെ ഫലവത്തായ വാഴക്കുല, ഇളനീർക്കുല, അടക്കാക്കുല എന്നിവയും ശുദ്ധമായ പുഷ്പങ്ങളും ചാരുതയുള്ള കൊടിതോരണങ്ങളും ഉപയോഗിച്ചുവരുന്നു. മലബാറിൽ രഥോത്സവങ്ങൾ പ്രായേണ കുറവാണ്. സുരക്ഷാബോധത്തോട് കൂടി ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന രഥോത്സവത്തിന് കാലാവസ്ഥാ വ്യതിയാനം വന്നുകൊണ്ടിരിക്കുന്ന ആധുനികകാലത്ത് ഏറെ പ്രസക്തിയുണ്ട്.
ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് പ്രധാനമായും രണ്ടു ദിവസങ്ങളിലാണ് ദേവവാഹനങ്ങളോടുകൂടിയ ഘോഷയാത്രകൾ നടക്കാറുള്ളത്. ആരാധനാമൂർത്തികൾ ഭക്തജനസഞ്ചയത്തെ അനുഗ്രഹിക്കുന്ന നഗരപ്രദക്ഷിണവും മനുഷ്യമനസ്സുകളിലെ തിന്മയെ ഒതുക്കുന്ന പ്രതീകാത്മകമായ പള്ളിവേട്ടയും. ഉത്സവത്തോടനുബന്ധിച്ച് വലിയവിളക്ക് ദിനത്തിൽ രഥോത്സവത്തിന്റെ മാഹാത്മ്യം കണക്കിലെടുത്ത് വമ്പിച്ച പൗരാവലി ശ്രീനരസിംഹപാർത്ഥസാരഥിയുടെ അനുഗ്രഹം ഏറ്റുവാങ്ങാനും നഗരപ്രദക്ഷിണം വീക്ഷിക്കാനും ക്ഷേത്രത്തിൽ എത്തിചേരുന്നു.